എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകുന്നു. സമുദ്ര ഉഷ്ണതരംഗങ്ങൾ മത്തിയെയും പവിഴപ്പുറ്റുകളെ ആശ്രയിക്കുന്ന മത്സ്യങ്ങളെയും ബാധിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകും.

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ദേശീയ മത്സ്യകർഷക ദിനത്തിൽ സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത ഇപ്പോൾ കൂടുതലാണ്.കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത് രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയിൽ ഇടിവുണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കും-സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.

എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി ഈ വർഷം തന്നെ സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കും. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്ന് മാറിമറിയുന്നതിന് കാരണമാകും. ഇത് മത്സ്യകൃഷിയെ സാരമായി ബാധിക്കാനിടയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്നും സിഎംഎഫ്ആർഐ അറിയിച്ചു. ദേശീയ മത്സ്യകർഷക ദിനാചരണ ചടങ്ങിൽ തീരദേശ മത്സ്യകൃഷി, കൂട് കൃഷി , മത്സ്യവിത്തുൽപ്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണവും തീറ്റ നിർമ്മാണവും, മത്സ്യക്കർഷകർക്കുള്ള സർക്കാർ സബ്സിഡികൾ എന്നിവയെക്കുറിച്ച് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കർഷകർക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.