പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്നാണ് മന്ത്രി എം ബി രാജേഷ് ഉയർത്തിയ വിമർശനം. ഇക്കാര്യം മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്ന് പ്രസിഡൻ്റ് തുറന്നടിച്ചു 

പാലക്കാട് : എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ ഒരിക്കൽ പോലും കേൾക്കാൻ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതിൽ എലപ്പുള്ളിക്കാർക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ചോദിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു രേവതി ബാബു. ബ്രൂവറി വിഷയത്തിൽ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്നും പ്രസിഡൻ്റ് തുറന്നടിച്ചു. ഒയാസിസ് കമ്പനിക്ക് വേണ്ടി മാത്രം വാദിക്കുന്ന മന്ത്രിയുടേത് ഇരട്ടത്താപ്പാണ്. ഒയാസിസ് പ്രശ്നങ്ങൾ ഇല്ലാത്ത കമ്പനിയെങ്കിൽ ബ്രൂവറി മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ സ്ഥാപിക്കണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടു. 

മന്ത്രി പറഞ്ഞത്… 

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്നാണ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉൽപാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്‍റെ പ്രശ്നം പറയുന്നവരുണ്ട്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്‍റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത്? സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്യനയം 5 വർഷത്തേക്ക് പരിഗണിക്കുന്നു

സംസ്ഥാനത്തിന്‍റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സര്‍ക്കാർ പരിഗണിക്കുന്നതിനെ സ്വാഗതം ചെയ്തു ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ. വ്യവസായ സൗഹൃദ നീക്കമാണ് ഇതെന്നും പത്തു കൊല്ലം മുമ്പ് ഘട്ടംഘട്ടമായി ബാറുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉണ്ടായിരുന്നു, അതിൽ നിന്നുള്ള മാറ്റം സ്വാഗതാർഹമാണെന്നും അസോസിയേഷൻ പ്രസിഡന്‍റ് കെ ബി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലങ്ങളായി ഈ രംഗത്തുള്ളവർ ആവശ്യപ്പെട്ട കാര്യമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി നടത്തിയ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും കെ ബി പത്മദാസ് കൂട്ടിച്ചേർത്തു.