മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സത്താർ (43), സത്താറിന്റെ മകൻ ഷഹബാസ് എന്നിവരാണ് പിടിയിലായത്. വിജയനാണ് (64) മർദനത്തിനിരയായത്. ആക്രമണം തടയാനെത്തിയ വിജയന്‍റെ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. സംഭവത്തിൽ സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തുനിന്ന വിജയനെ പ്രതികൾ വലിച്ചിഴച്ച് കൊണ്ടുപോയി ഉടുമുണ്ടുരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ വിജയന്‍റെ മൂക്കിന്റെ അസ്ഥി പൊട്ടുന്നതുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിജയനെ സത്താർ നേരത്തെ ആക്രമിച്ച കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.


