ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക. കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
പാലക്കാട്: ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധിക. കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരാണ് രംഗത്തുവന്നത്. ഇതിൻ്റെ വീഡിയോകളും അവർ പുറത്തുവിട്ടു.
സംഭവത്തിൽ ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
