'പീഡനം കൂടാതെ ചില ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. മറ്റ് ചിലരുടേയും പേര് പറയുന്നുണ്ട്. കോവളം സ്റ്റേഷൻ ഹൌസ് ഓഫീസറും മറ്റ് ചിലരും ചേർന്ന് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചു'
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതായി പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പരാതിക്കാരിയുടേത് വിശ്വാസയോഗ്യമായ മൊഴിയാണ്. പീഡനം കൂടാതെ ചില ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. മറ്റ് ചിലരുടേയും പേര് പറയുന്നുണ്ട്. കോവളം സ്റ്റേഷൻ ഹൌസ് ഓഫീസറും മറ്റ് ചിലരും ചേർന്ന് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പീഡന പരാതി നൽകിയ ശേഷമാണ് എംഎൽഎയുടെ ഫോൺ മോഷ്ടിച്ചുവെന്ന പരാതി നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സർക്കാരും മാധ്യമങ്ങളും ചേർന്ന് പരാതിക്കാരിയെ സംരക്ഷിക്കുകയാണെന്നായിരുന്നു എൽദോസിന്റെ വാദം. ഒരു എംഎൽഎ തകർക്കാനുള്ള ഭരണപക്ഷത്തിന്റെ ശ്രമമാണ് നടക്കുന്നത്. എംഎൽഎ മർദ്ദിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പറയുന്ന പരാതിക്കാരി എങ്ങനെ വീണ്ടും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചുവെന്നും പ്രതിഭാഗം ചോദിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, ഈ മാസം 20ന് വിധി പറയാനായി മാറ്റിയിട്ടുണ്ട്. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.
'എൽദോസ് സ്ഥിരമായി ബലാത്സംഗം നടത്തുന്നയാൾ', കോവളം സംഭവത്തിൽ പൊലീസിന് വീഴ്ച: വിമർശനവുമായി എം.വി.ജയരാജൻ
