അവർ 14 പേരും പരേതർ! 'വോട്ടർ പട്ടിക ശുദ്ധീകരിച്ചപ്പോൾ ജീവിച്ചിരിക്കുന്നവർ മരിച്ചു'; പട്ടികയിൽ നിന്ന് പുറത്ത്
കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ മരിച്ചുവെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്
കാസര്‍കോട്:മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കി വോട്ടർപട്ടിക. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ മരിച്ചുവെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയിലെ ഗുരുതര പിഴവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ്. വെസ്റ്റ് എളേരി പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വോട്ടര്‍മാരും ശക്തമായ പ്രതിഷേധത്തിലാണ്. തങ്ങളെല്ലാം മരിച്ചുവെന്ന് കാരണം പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മാത്യൂ ചാക്കോ പറഞ്ഞു. ലിസ്റ്റില്‍ നിന്ന് ഞങ്ങളെ നീക്കിയിരിക്കുകയാണിപ്പോഴെന്നും മാത്യു ചാക്കോ പറഞ്ഞു.
മരിച്ചവരെ നീക്കുന്നതിന് പകരം അവരുടെ ബന്ധുക്കളായ ജീവിച്ചിരിക്കുന്ന 14 പേരെ നീക്കുകയായിരുന്നു. മരിച്ച അമ്മയെ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മകനെ ആണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഭര്‍ത്താവിന് പകരം നീക്കിയത് ഭാര്യയുടെ പേരും പിതാവിന് പകരം മകനെയും വോട്ടര്‍ പട്ടികയിൽ നിന്ന് തെറ്റായ നീക്കം ചെയ്തിട്ടുണ്ട്. പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും നീക്കപ്പെട്ടവരെല്ലാം യുഡിഎഫ് അനുഭാവികളാണെന്നുമാണ് ഇവരുടെ ആരോപണം. വോട്ടുചെയ്യാനുള്ള അവകാശം നിഷേധിച്ചവര്‍ക്കെതിരെ നടപടി വേണം. വോട്ടര്‍പട്ടികയില്‍ എത്രയും വേഗം പേര് പുനസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും, മോചനശ്രമം വേഗത്തിലാക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി