ആനവണ്ടിയോട് ആനയ്ക്ക് കലി: മൂന്നാറിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്ത് കാട്ടുകൊമ്പൻ
മുന്‍ ഗ്ലാസുകള്‍ തകർന്നതിനാൽ ബസ് ജീവനക്കാർ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം പിന്നീട് സര്‍വീസ് ഉപേക്ഷിച്ചു. മൂന്നാറിലെ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിൻ്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
ഇടുക്കി: മൂന്നാര്‍ നെയ്മക്കാട് കെഎസ്ആര്‍ടിസി ബസിനുനേരെ വീണ്ടും കാട്ടാനയുടെ അക്രമണം. ഇന്നു പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. മുന്നാറിൽ നിന്നും തമിഴ്നാട്ടിലെ ഉദുമല്‍പേട്ടക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്‍റെ ചില്ലാണ് കാട്ടുകൊമ്പൻ തകർത്തത്. പത്തു മിനിറ്റോളം ബസിന് മുന്നില്‍ നിന്ന ശേഷമാണ് ആന പിന്‍മാറിയത്. മുന്‍ ഗ്ലാസുകള്‍ തകർന്നതിനാൽ ബസ് ജീവനക്കാർ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം പിന്നീട് സര്‍വീസ് ഉപേക്ഷിച്ചു. മൂന്നാറിലെ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിൻ്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് ദിവസം മുൻപ് മറ്റൊരു കെഎസ്ആർടിസി ബസ്സിൻ്റെ ചില്ല് പടയപ്പ തകർത്തിരുന്നു. പഴനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിക്കാണ് പടയപ്പ അക്രമം നടത്തിയത്. മറയൂർ - മൂന്നാർ റോഡില്‍ നെയ്മക്കാട് വെച്ചായിരുന്നു സംഭവം. ഇതേ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപെട്ടു.