സ്വകാര്യ അനാഥായലയത്തിൽ നിന്നും ചാടിപ്പോയ കുട്ടികളെ സർക്കാർ കെയർഹോമുകളിലേക്ക് മാറ്റും
കാട്ടാക്കട തച്ചൻകോട്ടുളള നവജീവൻ ബാലഭവനിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആറു കുട്ടികൾ ചാടിപോയത്. പൊലീസിന്‍റെ അന്വേഷണത്തിൽ മൂന്ന് മണിക്കൂറിനുളളിൽ കുട്ടികളെ കണ്ടെത്തി.
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ അനാഥായലയത്തിൽ നിന്നും ചാടിപ്പോയ കുട്ടികളെ സർക്കാർ കെയർഹോമുകളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ഒളിച്ചോടിപ്പോയ കുട്ടികളെ വീണ്ടും അതേ സ്വകാര്യ ഹോമിലേക്ക് വിട്ടത് വിവാദമായതിനെ തുടർന്നാണ് ഉത്തരവ്
കാട്ടാക്കട തച്ചൻകോട്ടുളള നവജീവൻ ബാലഭവനിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആറു കുട്ടികൾ ചാടിപോയത്. പൊലീസിന്‍റെ അന്വേഷണത്തിൽ മൂന്ന് മണിക്കൂറിനുളളിൽ കുട്ടികളെ കണ്ടെത്തി. അനാഥാലയം അധികൃതരുടെ പീഡനമാണ് ഒളിച്ചോടാൻ കാരണമെന്ന് കുട്ടികൾ പറഞ്ഞത്. ബാലഭവനിൽ താമസിക്കാൻ താൽപര്യമില്ലെന്നും കുട്ടികൾ പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസിൽ നിന്നും കുട്ടികളെ ഏറ്റെടുത്ത ബാലക്ഷേമസമിതി
വീണ്ടും ഇവരെ ഇതേ ഹോമിലേക്ക് വിടുകയാണ് ചെയ്തത്. സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ ബാലക്ഷേമസമിതി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജില്ലാപൊലീസ് മേധാവി എന്നിവരോട് വിശദീകരണം തേടി. നവജീവൻ ബാലഭവനെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്.
കുട്ടികളെ കൊണ്ടു വീട്ടു ജോലികൾ ഉൾപ്പടെ ചെയ്യിപ്പിക്കുന്നതായാണ് പ്രധാന ആരോപണം. വാർഡൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് നേരത്തെ ഒരു കുട്ടി സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നു. പരാതികളെ തുടർന്ന് അഞ്ച് വർഷം മുൻപ് പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനം പിന്നീട് വീണ്ടും തുറക്കുകയായിരുന്നു.