Child Abduction Case : എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കണം; ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകി മന്ത്രി
ആവശ്യമുള്ളിടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Kottayam Medical College) നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ (Child Abduction) ആശുപത്രികളിൽ എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് (Veena George). ആവശ്യമുള്ളിടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Read Also: നീതുവും ഇബ്രാഹിമും പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ; ഗർഭം അലസിയ കാര്യം നീതു മറച്ചുവച്ചു
ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര സമിതി നേരത്തേ രൂപികരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ആർഎഒ, നഴ്‌സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.