സ്വർണക്കടത്ത് കേസ് ഇ.ഡി അന്വേഷിക്കും; സ്വപ്നയുടെ മൂത്തസഹോദരൻ്റെ ആരോപണങ്ങൾ തള്ളി ഇളയസഹോദരൻ
അതേസമയം സ്വപ്നക്കെതിരായ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്ത് എത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന് സ്വപ്നയുടെ ഇളയസഹോദരൻ ബ്രൗൺ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: നയതന്ത്ര പരിഗണനയുടെ മറവിൽ വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ സംഭവം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫെമ നിയമപ്രകാരം കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാമെന്ന വിലയിരുത്തൽ. വിദേശത്ത് പണം കൈമാറ്റം നടന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണിത്. കംസ്റ്റസ് പ്രധാന പ്രതികളെ പിടികൂടുന്നതോടെ എൻഫോഴ്സ്മെൻറും അന്വേഷണം തുടങ്ങും.
അതേസമയം സ്വപ്നക്കെതിരായ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്ത് എത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന് സ്വപ്നയുടെ ഇളയസഹോദരൻ ബ്രൗൺ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺസുലേറ്റിൽ ജോലി കിട്ടുന്നതിന് മുൻപ് ഗൾഫിൽ നിരവധി സ്ഥാപനങ്ങളിൽ സ്വപ്ന ജോലി ചെയ്തിരുന്നു.
ഇവിടെയെല്ലാം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുമുണ്ട്. മുൻ ഐടി സെക്രട്ടറി ശിവശങ്കർ തന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. സ്വപ്നയുടെ സഹപ്രവർത്തകർ എന്ന നിലയിൽ മാത്രമാണ് ശിവശങ്കറിനേയും സരിതിനേയും അറിയാവുന്നത്. സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങളുണ്ടോ എന്നറിയില്ല.
തന്റെ മുൻഭാര്യ സ്വപ്നക്കെതിരെ മുൻപ് നൽകിയ ഗാർഹിക പീഡനക്കേസ് വ്യാജമാണെന്നും ഈ കേസ് ഒത്തുതീർപ്പാക്കിയതാണ്. കേസ് ഒത്തുതീർക്കുന്നതിൽ സ്വപ്നയോ മറ്റാരുമോ ഇടപെട്ടിട്ടില്ല. സ്വർണ കേസ് വരുന്നതിന് രണ്ട് ദിവസം മുൻപാണ് സ്വപ്നയുമായി അവസാനം സംസാരിച്ചത്. കേസ് വന്നതിന് ശേഷം സ്വപ്നയെ ബന്ധപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലും സഹോദരൻ പറയുന്നു.