സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു
കോഴിക്കോട്: വടകരയിൽ മൂന്ന് കച്ചവട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻറ് പരിശോധന നടത്തുന്നു. സി എം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. അലൻസോളി, അപ്പാസൺസ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് റെയ്‌ഡ്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രൻ പോസ്റ്റ് കൊവിഡ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
നേരത്തെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ക്വാറന്റൈനിൽ പോയ രവീന്ദ്രൻ, കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ സ്വയം നിരീക്ഷണവും പൂർത്തിയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇഡി അദ്ദേഹത്തിന് രണ്ടാമതും നോട്ടീസ് നൽകിയത്. പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.