ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം നാളെ
കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്
തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രഫുല്ല കുമാറിന്റെ പോസ്റ്റ്മോർട്ടം നാളേക്ക് മാറ്റി. പ്രഫുല കുമാർ കൊവിഡ് രോഗിയാണെന്നായുന്നു സ്രവ പരിശോധന ഫലം. ഇതിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ഇതോടെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സ്രവം പരിശോധിക്കാൻ തീരുമാനിച്ചു. നാളെ ഫലം വന്നതിനു ശേഷം പോസ്റ്റ്മോർട്ടം ചെയ്യും.
കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിക്കെതിരെ ഐഎൻടിയുസി രംഗത്തെത്തി. തൊഴിലാളി പ്രഫുല്ല ചന്ദ്രന്‍റെ മരണത്തിൽ ദുരൂഹതയുണ്ട്. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിൽ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ല ചന്ദ്രനെ ആരോ അപകടപ്പെടുത്തിയെന്നും ഐഎൻടിയുസി ആരോപിക്കുന്നു.
ഇദ്ദേഹത്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നു. പ്രഫുല്ല കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മഹേശ്വരി പറഞ്ഞു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.