കേരളത്തില്‍ നിന്നും കാണാതായ ലിസ വെല്‍സിന് വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി
ലിസ വെയ്ൽസ് നാട്ടിലേക്ക് തിരികെ ചെന്നിട്ടില്ലെന്ന് അറിയിച്ച ജർമ്മൻ കോണ്‍സുലേറ്റ് തുടരന്വേഷണത്തിന് സഹാമായേക്കാവുന്ന വിവരങ്ങളൊന്നും കൈമാറുന്നില്ല.
തിരുവനന്തപുരം: കേരളത്തിൽ നിന്നും കാണാതായ ജർമ്മൻ വനിത ലിസ വെൽസിനു വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി. പൊലീസിന്‍റെ അപേക്ഷയിൽ ജർമ്മൻ കോണ്‍സുലേറ്റിലേൽ നിന്നുള്ള അനുകൂല പ്രതികരണമുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. മാർച്ച് 7ന് കേരളത്തിലെത്തിയ ലിസ വെയ്ൽസ് എവിടെയാണെന്ന് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ലിസ വെയ്ൽസ് നാട്ടിലേക്ക് തിരികെ ചെന്നിട്ടില്ലെന്ന് അറിയിച്ച ജർമ്മൻ കോണ്‍സുലേറ്റാകട്ടെ തുടരന്വേഷണത്തിന് സഹാമായേക്കാവുന്ന വിവരങ്ങളൊന്നും കൈമാറുന്നില്ല.
പൊലീസ് അനൗദ്യോഗികമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ ലിസയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പരാതിക്കാരിയായ ലിസയുടെ അമ്മയുമായും സഹോദരിയുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തണമെന്ന പൊലീസിന്‍റെ ആവശ്യത്തോടും ജർമ്മൻ കോണ്‍സുലേറ്റ് പ്രതികരിച്ചിട്ടില്ല. ജർമ്മൻ വംശജയാണെങ്കിലും ഇസ്ലം മതം സ്വകരിച്ച ശേഷം വർഷങ്ങള്‍ക്കു മുമ്പേ ലിസ സ്വീഡനിലേക്ക് താമസം മാറിയിരുന്നു.
ലിസയുടെ മുൻ ഭർത്താവുമായി ഫോണിൽ സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. പക്ഷെ പൊലീസുമായി സഹകരിക്കാൻ അദ്ദേഹവും തയ്യാറായില്ല. കോവളത്തും വർക്കലയിലും ലിസയെ കണ്ടതായ വിവരത്തിൻറെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ മതപഠനശാലകള്‍, ആത്മീയ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിൽ ലിസയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഒരു വിവരവും ആരും അറിയിച്ചില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്.
ലിസക്കൊപ്പമെത്തി തിരികെ പോയ യുകെ പൗരനിൽ നിന്നുള്ള വിവരങ്ങളാണ് ഇന്‍റര്‍പോള്‍ വഴി പൊലീസ് പ്രതീക്ഷിക്കുന്നത്. ലിസ റോഡ് മാര്‍ഗ്ഗം നേപ്പാളിൽ എത്തി വിമാനത്താവളം വഴി വിദേശത്തേക്ക് തിരിച്ചു പോയെന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തിലും ഇന്‍റര്‍പോളിന്‍റെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.