പ്രതിപക്ഷത്തിൽ നിന്ന് ഉണ്ടാകുന്നത് അവരുടെ അസ്വസ്ഥതയുടെ ബാക്കിയാണ്. സുധീരൻ ചെയ്യുന്നതിന്റെയൊക്കെ ​ഗുണഭോക്താവ് ആരാണെന്ന് ചിന്തിക്കണം. 

തിരുവനന്തപുരം: തോട്ടപ്പള്ളി പൊഴിമുഖത്തു നിന്നുള്ള മണൽനീക്കത്തിനെതിരായ സമരത്തെ വിമർശിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജൻ രം​ഗത്ത്. ആരാണ് സമരം ചെയ്യുന്നത്? എന്തിനാണ് സമരം? എന്തിനാണ് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ അവിടെ പോയി ഇരിക്കുന്നത്? സമരത്തിന് പിന്നിൽ കരിമണൽ മാഫിയ ആണെന്നും ജയരാജൻ വിമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തോട്ടപ്പള്ളിയിലേത് കരിമണൽ ആയതിനാൽ അത് നീക്കം ചെയ്യാൻ കെഎംഎംഎലിനോ ഐ ആർ ഇയ്ക്കോ മാത്രമേ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. മണലെടുപ്പിൽ മനപ്പൂർവ്വം വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആറ്റിൽ അടിഞ്ഞുകൂടുന്ന മണ്ണ് എടുക്കാൻ 2019 ൽ തന്നെ അനുമതി നൽകിയിരുന്നു. ദുരന്ത നിവാരണ അതോറിട്ടിയാണ് മണ്ണെടുക്കണമെന്ന് നിർദേശിച്ചത്. നദിയിലെ വെള്ളം സുഗമമായി ഒഴുകി പോകാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് നീക്കേണ്ടത്. ഒന്നരലക്ഷം ടൺ നീക്കി കഴിഞ്ഞു.

കുട്ടനാട്ടിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുളള നടപടിയാണ് ഇതിലൂടെ സ്വീകരിക്കുന്നത്. വ്യവസായവകുപിന് ഇതുമായി യാതൊരു ബന്ധവുമില്ല. പള്ളിപ്പുറം ടെക്നോ സിറ്റിയിൽ ഖനനത്തിന് ഒരു നീക്കവുമില്ല. പ്രതിപക്ഷ നേതാവ് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് കാര്യങ്ങൾ മനസിലാക്കണം. പ്രതിപക്ഷത്തിൽ നിന്ന് ഉണ്ടാകുന്നത് അവരുടെ അസ്വസ്ഥതയുടെ ബാക്കിയാണ്. സുധീരൻ ചെയ്യുന്നതിന്റെയൊക്കെ ​ഗുണഭോക്താവ് ആരാണെന്ന് ചിന്തിക്കണം. 

തോട്ടപ്പള്ളി സമരത്തിലെ സിപിഐ പങ്കാളിത്തത്തെക്കുറിച്ച് സിപിഐക്കാരോട് തന്നെ ചോദിക്കണം. മുമ്പ് സിപിഎം കോൺഗ്രസുമൊത്ത് ചേർന്ന് സമരം നടത്തി എന്നതിനെ ഇന്ന് ചെയ്യുന്നതുമായി താരതമ്യപ്പെടുത്താനാകില്ലെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. 

Read Also: പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം...