യുഡിഎഫ് എംഎല്‍എമാര്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എംഎല്‍എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി സംഭവത്തില്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. അന്ന് നിയമസഭയില്‍ ശിവന്‍കുട്ടിയെ യുഡിഎഫ് എംഎല്‍എമാര്‍ വളഞ്ഞിട്ട് തല്ലി. അദ്ദേഹം ബോധരഹിതനായി വീണു. സുപ്രീം കോടതി ഉത്തരവ് പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും. കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം. നിയമ നിര്‍മ്മാണ സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കി. 

നിയമസഭക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ തയ്യാറായില്ല. ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷത്തെ ആക്രമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനു കൂട്ടുനിന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


യുഡിഎഫ് ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ തയ്യാറായില്ല. ഈ സമയം ഭരണകക്ഷി എംഎല്‍എയായ ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാന്‍ നടുത്തളത്തിലേക്ക് ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വലിയ ബഹളമായി. പ്രശ്‌നത്തില്‍ ഇടപെടാതെ സ്പീക്കര്‍ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനു കൂട്ടുനിന്നു.

യുഡിഎഫ് എംഎല്‍എമാര്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് 
എംഎല്‍എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ 6 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഭരണകക്ഷി എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. 

തികച്ചും പക്ഷപാതപരമായ നിലപാടാണ് യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. അന്യായമായ ഈ കേസ് പിന്‍വലിക്കണം എന്നാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്. ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സഭയില്‍ മസില്‍ പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല. പ്രതിപക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. നീതിപൂര്‍വമായ സമീപനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം. 
നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും. 

ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് നടത്തിയ അഴിമതികള്‍ക്കും ദുര്‍ഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത നല്‍കിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി നടപ്പാക്കാനായാണ് പ്രവര്‍ത്തിച്ചത്. കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തടിയൂരിയവരാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാന്‍ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. സുപ്രീം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.