നേരത്തെ ഇൻഡി​ഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ഇ പി പറഞ്ഞിരുന്നു. പിന്നീട് ട്രെയിനിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

തിരുവനന്തപുരം: കണ്ണൂരിലേക്ക് വീണ്ടും വിമാനത്തിൽ യാത്ര ചെയ്യുമെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായി ഇ പി ജയരാജൻ. എന്നാൽ, ഇൻഡി​ഗോയിൽ യാത്ര ചെയ്യില്ലെന്ന തീരുമാനം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചതോടെയാണ് അദ്ദേഹം യാത്രചെയ്യുമെന്ന് അറിയിച്ചത്. ശനിയാഴ്ച രാവിലെ കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമെന്നും ഇ.പി വ്യക്തമാക്കി. നേരത്തെ ഇൻഡി​ഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ഇ പി പറഞ്ഞിരുന്നു. പിന്നീട് ട്രെയിനിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മുഖ്യമന്ത്രിയെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണ് ഇൻഡി​ഗോയുമായി തെറ്റാനുള്ള കാരണം. പ്രതിഷേധിച്ചവരെ ഇ പി പിടിച്ചുതള്ളിയിരുന്നു.

സംഭവത്തിൽ ഇപിക്കെതിരെയും പ്രതിഷേധിച്ചവർക്കെതിരെയും ഇൻഡി​ഗോ നടപടി സ്വീകരിച്ചിരുന്നു. മൂന്നാഴ്ചത്തെ യാത്രാവിലക്കാണ് ഇൻഡി​ഗോ ഇപിക്ക് ഏർപ്പെടുത്തിയത്. തുടർന്നായിരുന്നു ഇ പിയുടെ ഇൻഡി​ഗോ ബഹിഷ്കരണം. ദില്ലിയിലേക്ക് പോകാന്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും പിന്നീട് ടിക്കറ്റ് കാന്‍സല്‍ചെയ്തുവെന്നും ഇപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read More.... വിസയും ടിക്കറ്റും കൈമാറി, 40 പേർ കൂടി വിദേശത്തേക്ക് പറക്കും, ഒഡെപെക്ക് മുഖേന നിയമനം!

ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ തന്നോട് ചെയ്തത്. തെറ്റ് പറ്റിയെന്ന് അവര്‍ സമ്മതിക്കുന്നില്ല. ഇന്‍ഡിഗോയില്‍ യാത്രചെയ്തില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. ഞാന്‍ യാത്രചെയ്തില്ലെങ്കില്‍ അവര്‍ക്കും നഷ്ടമൊന്നുമില്ല. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട ചിലർ തെറ്റു പറ്റിയെന്ന് പറഞ്ഞിരുന്നു. അക്കാര്യം മാധ്യമങ്ങളോട് പറയുകയോ എഴുതിത്തരുകയോ വേണം. എങ്കിൽ ബഹിഷ്കരണം പിൻവലിക്കുന്ന കാര്യം പുനരാലോചിക്കാമെന്നും ഇ പി പറഞ്ഞു.