നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്നും, നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനങ്ങളെയും അദ്ദേഹം ന്യായീകരിച്ചു.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. വോട്ട് ചെയ്യുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം, എന്നാൽ വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാന നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് സംഘടനയുടെ വീഴ്ചയാണോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നായിരുന്നു മറുപടി. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് സങ്കടപ്പെട്ടിട്ട് കാര്യമില്ല. മുഖ്യമന്ത്രി എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ പല കോണുകളിൽ നിന്നും പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ കോൺഗ്രസ് നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു.