കണ്ണൂർ വിസി കേസ്: ഗവർണറുടേത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജിവെക്കണമെന്നും ഇപി ജയരാജൻ
ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ വ്യാജമൊഴി നൽകിയതെന്ന് ഇപി ജയരാജൻ
![EP Jayarajan wants Governor Arif Mohammad Khan to resign kgn EP Jayarajan wants Governor Arif Mohammad Khan to resign kgn](https://static-ai.asianetnews.com/images/01hevm5h9rs19saz73cb2jny84/ep-jayarajan_363x203xt.jpg)
കാസർകോട്: കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഗവർണർ നൽകിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ പറഞ്ഞാൽ അദ്ദേഹം സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂർ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചത്.
ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ വ്യാജമൊഴി നൽകിയത്. ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസിനെ പടിക്ക് പുറത്താക്കിയെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ പറഞ്ഞുവെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.