ശനിയാഴ്ച മുതല്‍ മൂന്നു ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി മുഴുവൻ സമയവും പങ്കെടുക്കും
കൊച്ചി: എറണാകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നിലവിലെ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ തുടരാനാണ് സാധ്യതയെങ്കിലും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരുടെ പേരും പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും പങ്കെടുക്കും.
എരിഞ്ഞു കത്തിയിരുന്ന വിഭാഗീയതയുടെ കനൽ ജില്ലയിൽ കെട്ടടങ്ങിയിട്ടുണ്ട്. നേതാക്കള്‍ക്കിടയിലുളള ചില്ലറ അഭിപ്രായ ഭിന്നതകളും പൂണിത്തുറ പോലെ ചില മേഖലകളിലെ പ്രാദേശിക തര്‍ക്കങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ എറണാകുളം സിപിഎമ്മില്‍ കാര്യങ്ങള്‍ പുറമേയ്ക്ക് ശാന്തമാണ്. വര്‍ഗ ബഹുജന സംഘടനകളുടെ അംഗത്വത്തിലടക്കം വലിയ വളര്‍ച്ച നേതൃത്വം അവകാശപ്പെടുന്നുണ്ട്. എന്നാൽ നിയമസഭ സീറ്റുകളുടെ എണ്ണം കൂടുന്നില്ലെന്നത് എറണാകുളത്തെ പാര്‍ട്ടിയുടെ തലവേദനയാണ്. ഇടതു തരംഗം ആഞ്ഞടിച്ച 2021ലും എറണാകുളം ജില്ലയില്‍ നേട്ടമുണ്ടാകാതെ പോയതിന്‍റെ കാരണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും. കെവി തോമസ് സിപിഎം സഹയാത്രികനായ ശേഷം ശേഷം നടക്കുന്ന ആദ്യ ജില്ലാ സമ്മേളനമാണ് ഇത്തവണത്തേതെന്നതും മറ്റൊരു പ്രത്യേകത.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി പി രാജീവുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും സിഎന്‍ മോഹനന്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രമോഷന്‍ കിട്ടുമെന്നും പകരക്കാരനായി ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് ജില്ലാ സെക്രട്ടറിയാകുമെന്നും ചര്‍ച്ച ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്. സിഎൻ മോഹനനും സതീഷിനും പുറമെ സി.ബി ദേവദര്‍ശന്‍, വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള അണികളുടെ ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സിഎൻ മോഹനന്‍ തന്നെ തുടരാനാണ് സാധ്യത.

