ലഹരി വ്യാപനത്തിനെതിരെ നാളെ വാക്കത്തോൺ നടക്കും

കൊച്ചി: ഫേസ് ബുക്കിലൂടെ തുടര്‍ച്ചയായി അശ്ലീലവും അധിക്ഷേപവും ചൊരിയുന്ന നടൻ വിനായകൻ ഒരു പൊതുശല്യമെന്ന് കോൺ​ഗ്രസ്. സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോൺ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നടൻ വിനായകൻ ഒരു പൊതുശല്യം ആണ്. വിനായകനെ സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടൻ. എല്ലാത്തിനും പിന്നിൽ ലഹരിയാണ്- ഡിസിസി പ്രസിഡന്റ് പറ‍ഞ്ഞു. കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും വിനായകന്‍ അശ്ലീല പോസ്റ്റ് ഇട്ടത്. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍കയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതി. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.