അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരമാണ് എക്സൈസുകാരുടെ പരിശോധനയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിജിൻ, സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഏതാനും ദിവസം മുമ്പാണ് മറ്റൊരു സംഭവത്തിൽ വിദേശമദ്യം വാങ്ങി കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില വാങ്ങി വില്‍പ്പന നടത്തുന്ന വയോധികനെ വയനാട്ടിൽ എക്‌സൈസ് സംഘം പിടികൂടിയത്. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 11.800 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ബീവറേജസ് കോർപറേൻ ഔട്ട്‍ലെറ്റിൽ നിന്ന് മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അളവ് വര്‍ദ്ധിപ്പിച്ച് കൂടിയ വിലക്ക് വില്‍പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോക്കുഴി ഭാഗത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യം സൂക്ഷിച്ച് വെച്ചായിരുന്നു വില്‍പന. കല്‍പ്പറ്റ എക്‌സൈസ് റേഞ്ചിലെ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.എ. ഉമ്മറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം