സേലത്ത് സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടികൂടി, രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. കേരളത്തിലെത്തിക്കാൻ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.
സേലം: സേലത്ത് എക്സൈസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി.
സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
പാലക്കാട് എക്സൈസ് ഇന്‍റലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. കേരളത്തിലെത്തിക്കാൻ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പക്ടർ പിസി സെന്തിലിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ കേരള എക്സൈസ് സംഘം തമിഴ്നാട്ടിൽ പിടിക്കുന്ന നാലാമത്തെ കേസാണിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona