പ്രാർത്ഥിക്കാൻ പള്ളിയിലേക്ക് പോകും വഴി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; പൊലീസ് അന്വേഷണം തുടങ്ങി
വഴിയരികില്‍ അദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു
കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ പ്രാര്‍ത്ഥനക്ക് പള്ളിയിലേക്ക് പോകും വഴിയാണ് സംഭവം. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
പുലര്‍ച്ചെ വീടിന് സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയതായിരുന്നു അഹമ്മദെന്ന് ബന്ധുവായ അഡ്വ അലി പറഞ്ഞു. വഴിയരികില്‍ അദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാര്‍ അദ്ദേഹത്തെ കാണാതായ വിവരം അറിയുന്നത്. അഹമ്മദിന്‍റെ വണ്ടി തടഞ്ഞ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയെന്നാണ് ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനാല്‍ അഹമ്മദിന് നാട്ടില്‍ ശത്രുക്കൾ ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. കമ്പനിയിലെ ഒരു സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ആളെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.