Asianet News MalayalamAsianet News Malayalam

Omicron : കേരളത്തിൽ വാക്സിനേഷൻ കൂട്ടാൻ വിദഗ്ധസമിതി നിർദേശം; പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും നിർദേശം

ഒമിക്രോൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ വൈറസ് മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ജനം അതീവ ജാഗ്രത പുലർത്തണമെന്നും ഐ എം എ ആവശ്യപ്പെട്ടു
 

expert committee recommendation to increase vaccination
Author
Thiruvananthapuram, First Published Nov 30, 2021, 7:12 AM IST

തിരുവനന്തപുരം: ഒമിക്രോൺ(OMICRON) പശ്ചാത്തലത്തിൽ വാക്സിനേഷൻ(vaccination) ത്വരിതപ്പെടുത്താൻ വിദഗ്ധ സമിതിയുടെ(expert committee) നിർദേശം. അർഹരായവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാവ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നിർദേശം. നിലവിൽ വാക്സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്തിന് മെല്ലെപ്പോക്കാണ്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. 

വളരെ വേഗത്തിൽ പടരുന്ന ഒമിക്രോൺ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം മാസ്ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിർദേശം നൽകണമെന്ന് വിദഗ്ദ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒമിക്രോൺ കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കിൽ പ്രത്യേക വാർഡുകൾ സജ്ജീകരിച്ച് അവിടേക്ക് മാറ്റണം. ഇവർ പോസിറ്റീവായൽ ജനിതക ശ്രേണീകരണം നടത്തി ഒമിക്രോൺ വകഭേദം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണമെന്ന നിർദേശവലും വിദഗ്ധ സമിതി നൽകിയിട്ടുണ്ട്.

നിലവിൽ 96.05% പേരാണ് സംസ്ഥാനത്ത് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേർ രണ്ടാം ഡോസ് വാക്സീനും സ്വീകരിച്ചു. വാക്സീൻ എടുക്കുന്നതിൽ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്. രണ്ടാം ഡോസ് വാക്സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തിൽ നിർണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവർത്തകരെ അടക്കം നിയോഗിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമം തുടരാനാണ് തീരുമാനം. 

ഒമിക്രോൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ വൈറസ് മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ജനം അതീവ ജാഗ്രത പുലർത്തണമെന്നും ഐ എം എ ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios