കൊല്ലത്ത് പിങ്ക് പോലീസിനെതിരെ ഫേസ്ബുക് ലൈവ് ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഹെൽമറ്റ് ധരിക്കാത്തതിന് ചിത്രം പകർത്തിയതിൽ പ്രകോപിതനായാണ് കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണു പൊലീസിനെതിരെ ലൈവ് ചെയ്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു. 

കൊല്ലം: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചിത്രം പകർത്തിയ പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ. കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തത്. പിങ്ക് പോലീസ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മെയ്‌ 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ ഡ്യൂട്ടി ചെയ്തിരുന്ന പിങ്ക് പോലീസിന് എതിരെയായിരുന്നു തന്റെ പേജിലൂടെ വിഷ്ണു ലൈവ് ഇട്ടത്. ഹെൽമെറ്റ് ധരിക്കാതെ ക്ഷേത്രത്തിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ഫോട്ടോ എടുത്ത് ഫൈൻ ഇടാക്കുന്നു എന്നായിരുന്നു ആരോപണം. വിഷ്ണുവും ഭാര്യയും ക്ഷേത്ര ദർശനം കഴിഞ്ഞ് ഹെൽമെറ്റ്‌ ധരിക്കാതെ ബൈക്കിൽ പോയപ്പോൾ ക്ഷേത്ര പരിസരത്തു വെച്ച് ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

തുടർന്ന് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളിലും കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും വിഷ്ണു പ്രതിയാണെന്നാണ് കൊട്ടാരക്കര പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരിക്കുന്നതെന്നാണ് വിവരം.