'സിപിഐഎമ്മിലെ 'എം' കാൾ മാർക്സിനെയാണ് സൂചിപ്പിക്കുന്നത്'; ശാന്തിവനം വിഷയത്തില്‍ സിപിഐഎമ്മിനെ ട്രോളി ആഷിഖ് അബു
'കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചു താരം. പണം നഷ്ടം കമ്പനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: എറണാകുളം ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയില്‍ സിപിഐഎമ്മിന്‍റേയും കെഎസ്ഇബിയുടേയും നിലപാടിനെ വിമര്‍ശിച്ച് ആഷിഖ് അബു. ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
'കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചു താരം. പണം നഷ്ടം കമ്പനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ വ്യക്തമാക്കി. സിപിഐഎമ്മിലെ 'എം' കാൾ മാർക്സിനെയാണ് സൂചിപ്പിക്കുന്നതെന്നും ആഷിക് അബു പാര്‍ട്ടിയെ ട്രോളിയിട്ടുണ്ട്.
വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പദ്ധതിക്കായി കോടികൾ ചെലവഴിച്ചതാണെന്നും വ്യക്തമാക്കി നേരത്തെ മന്ത്രി എം എം മണി രംഗത്തെത്തിയിരുന്നു. മന്നം മുതൽ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാണ് പറവൂർ ശാന്തിവനത്തിലൂടെ ടവർ നിമ്മിച്ച് വൈദ്യുതി ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി പണി തുടങ്ങിയത്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ട് ഏക്കറില്‍ വര്‍ഷങ്ങളായി സംരക്ഷിച്ചു പോരുന്നതാണ് ശാന്തി വനം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഇവിടെ നിന്നും അൻപതോളം മരങ്ങൾ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്. ഇതോടെ ടവർ നിർമ്മാണത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തുകയും തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കുകയുമായിരുന്നു.
ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി ഒഴിവാക്കാനായി നിര്‍മ്മാണം വഴി തിരിച്ച് വിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേ സമയം ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയും പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം.