കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി: സ്വതന്ത്ര സമിതിയെ നിയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബിജെപി
പാര്‍ട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണമെന്നും പ്രസ്താവനയിൽ അരുണ്‍സിംഗ് നിര്‍ദ്ദേശിച്ചു.
ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകൾ അവാസ്തവമാണെന്ന് അരുൺ സിംഗ് വിശദീകരിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണമെന്നും പ്രസ്താവനയിൽ അരുണ്‍സിംഗ് നിര്‍ദ്ദേശിച്ചു.
അതേസമയം, കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് റിപ്പോര്‍ട്ട് തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സിവി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങൾ. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് നൽകാൻ തങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഈ മൂന്ന് അംഗങ്ങളും ഇതുവരെ നിഷേധിച്ചിട്ടില്ല. അതിനിടെയാണ് അരുണ്‍ സിംഗിന്‍റെ പ്രസതാവന ഉപയോഗിച്ച് സംസ്ഥാന ഘടകത്തിന്‍റെ പ്രസ്താവന.