പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് കാണിച്ച് സിപിഎം പരാതി നൽകി. തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തെ തുടർന്നാണ് പരാതി. സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികൾ ആരോപിക്കുന്നത്.

കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം. എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം. വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി. റൂറൽ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിച്ച സ്ഥലം ഉടമയെ സിപിഎമ്മുകാർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.

പയ്യന്നൂർ കോത്തായി മുക്കിലാണ് വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിർമാണം തുടങ്ങിയത്. പണി തീരാറായപ്പോൾ സ്ഥലം ഉടമ, വി കുഞ്ഞികൃഷ്ണനെ സമീപിച്ച് സിപിഎം ഭീഷണി ഉണ്ടെന്നും സ്ഥലം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. പയ്യന്നൂരിലെ സിപിഎം മാഫിയ സംഘം ജനാധിപത്യപരമായി നടക്കുന്ന തെരഞ്ഞെടുപ്പ് പോലും ഭയപ്പെടുന്നതായി സ്ഥാനാർഥി കുറ്റപ്പെടുത്തി

കൂടുതൽ ഓഫീസുകൾ പൊളിക്കാൻ സിപിഎം തയ്യാറായാൽ കൂടുതൽ വോട്ടുകൾ കിട്ടും എന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. ഇതിനിടെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തളിപ്പറമ്പിൽ മത്സരിക്കുന്ന ടി കെ ഗോവിന്ദൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ കാണാൻ എത്തി. തളിപ്പറമ്പിൽ തോൽവി ഭയന്ന് സിപിഎം നേതൃത്വം പി കെ ശ്യാമളക്കായി തമ്പടിച്ചിരിക്കുകയാണെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു.