കൊവിഡിന് വ്യാജ ചികിത്സ; കൊച്ചിയില്‍ സ്ത്രീ അറസ്റ്റില്‍
ഇവർ സ്ഥിരമായി വ്യാജ ചികിത്സ നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: കൊച്ചിയില്‍ കൊവിഡ് രോഗത്തിന് വ്യജ ചികിത്സ നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയെയാണ് പൊലീസ് പിടികൂടിയത്. രോഗിയാണെന്ന വ്യാജേന എത്തിയ ആള്‍ക്ക് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കിയായിരുന്നു ചികില്‍സ. ആലുവ സ്വദേശിയായ കെ എച്ച് നാദിര്‍ഷയുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് ഹാജിറ, സ്ഥിരമായി വ്യാജ ചികില്‍സ നടത്തുന്നു എന്ന വിവരത്തിന്‍റ അടിസ്ഥാനത്തില്‍ നാദിര്‍ഷയും സുഹൃത്തും കൂടി രോഗിയായി അഭിനിയക്കുകയായിരന്നു.
സുഹൃത്തിന് കൊറോണയാണെന്നും ചികില്‍സ വേണമെന്നും ഹാജിറയുടെ വീട്ടിലെത്തി ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുന്ന വിഡിയോ അടക്കമുള്ള തെളിവുകളുമായി ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹാജിറയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസിന് വ്യാജ ചികില്‍സ സംബന്ധിച്ച തെളിവുകള്‍ കിട്ടിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ആളുകള്‍ ഇവരുടെ വീട്ടില്‍ ചികില്‍സക്കെത്തിയതിന്‍റെ രേഖകല്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശത്രുസംഹരത്തിന് ഉള്‍പ്പെടെ മന്ത്രവാദം നടത്തിയതിന്‍റെ തെളിവുകളും പൊലീസ് കണ്ടെടുത്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...