തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംഘടനയിലെ പോരായ്മകൾ തിരുത്തുമെന്നും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പിണറായി വിജയനെതിരായ ഇ.ഡി നീക്കം പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ ഉണ്ടാക്കാനാണ് ശ്രമം നടന്നത്. ഇതിനെ മറികടക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇനി നടക്കുക. സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ നിലവാരം വർധിപ്പിക്കാനും പ്രാദേശിക തലത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തും. പ്രാദേശിക പ്രശ്നങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിക്കുമെന്നും അദ്ദേഹം പപറഞ്ഞു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് നിലവിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. പാർട്ടി ഭരണഘടനയിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള ഉൾപ്പാർട്ടി ചർച്ച സൂചിപ്പിച്ചിട്ടുള്ളതിനാൽ, വിപുലീകൃത സംസ്ഥാന കമ്മിറ്റി ഭരണഘടനാപരമായ അംഗീകാരമുള്ളതാണ്.
അതേസമയം, പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്ന് ബോധ്യമുണ്ടെന്നും അത്തരത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കപ്പെട്ടു. ഈ വിഷയം എം.എ. ബേബി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ ആദ്യം പറഞ്ഞിരുന്നെങ്കിലും, അത് പരാമർശിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം തിരുത്തി.
