സംസ്ഥാനത്തെ ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന ബസുകൾ സർവീസ് റോഡ് ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിലെ ചില സ്ട്രെച്ചുകളിൽ സ്റ്റേജ് കാര്യേജ് ബസുകൾ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്നത് തടയാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ആറുവരിപ്പാത വഴി സഞ്ചരിച്ച് യാത്രക്കാരെ ഹൈവേയിൽ തന്നെ ഇറക്കിവിടുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.

ദേശീയപാതയിലെ പല ഭാഗങ്ങളിലും സർവീസ് നടത്തുന്ന ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് കാരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഹൈവേയിൽ വാഹനം നിർത്തിയിടാനോ ആളുകളെ ഇറക്കാനോ അനുമതിയില്ല. ബസ് സ്റ്റോപ്പുകളും ഹൈവേയിൽ അനുവദിച്ചിട്ടില്ല. ഇതിനാൽ, ഇവിടെ ഇറക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും അടക്കമുള്ള യാത്രക്കാർക്ക് പ്രധാന പാതയിൽ നിന്നും പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുണ്ട്. ഇതുസംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഇടപെടൽ.

ആറുവരിപ്പാതയിൽ യാതൊരു കാരണവശാലും വാഹനം നിർത്താൻ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അതിനാൽ എല്ലാ സ്റ്റേജ് കാര്യേജ് ബസുകളും നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. നിർദ്ദേശം ലംഘിച്ച് സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.