ശ്രദ്ധേയമായ സ്കൂപ്പുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് ജി വിനോദ്. അന്വേഷണാത്മക വാർത്തകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു. 54 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും. മെഡിക്കൽ കോളേജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫീസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്.
ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും പുറത്തുകൊണ്ടുവന്നത് വിനോദ് ആണ്. മികച്ച റിപ്പോർട്ടിങ്ങിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച പത്രപ്രവർത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ആണ് ഭാര്യ. ഇഷാൻ എസ് വിനോദ് ആണ് മകൻ.


