സിപിഎം പാർട്ടി കുടുംബമാണെന്നും പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും കുടുംബം പറഞ്ഞു. എന്നാൽ ഭർത്താവ് അസുഖബാധിതനായി മരിച്ചപ്പോൾ പോലും പണം കിട്ടിയില്ലെന്നും ഇബ്രാഹിമിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പിൽ പോസ്റ്റർ ഒട്ടിച്ച് കുടുംബം. മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബമാണ് സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് എഴുതി പോസ്റ്റർ ഒട്ടിച്ചത്. ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയ കുടുംബത്തിന് പണം നഷ്ടമായിരുന്നു. അതേസമയം സിപിഎം പാർട്ടി കുടുംബമാണെന്നും പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്നും കുടുംബം പറഞ്ഞു. എന്നാൽ ഭർത്താവ് അസുഖബാധിതനായി മരിച്ചപ്പോൾ പോലും പണം കിട്ടിയില്ലെന്നും ഇബ്രാഹിമിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനിച്ചപ്പോൾ മുതൽ തങ്ങൾ എല്ലാം സിപിഎം അനുഭാവികളാണ്. അതിനാൽ തന്നെ ആദ്യം ഇങ്ങനെ ചെയ്യാൻ വിഷമം ഉണ്ടായിരുന്നു. എന്നാൽ അത്രയും നിസ്സാഹായ അവസ്ഥയിലായതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പോസ്റ്റർ ഒട്ടിക്കേണ്ടി വന്നതെന്നും കുടുംബം വ്യക്തമാക്കി. നിക്ഷേപിച്ച തുക നഷ്ടമായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതുമൂലം പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം ബ്രഹ്മഗിരിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.



