തണ‌ുപ്പത്ത് കുഞ്ഞു കുട്ടിയടക്കമുള്ള ഒരു കുടുംബത്തിന് തൊഴുത്തില്‍ ദിവസങ്ങളോളം ഭക്ഷണം വച്ച് അന്തിയുറങ്ങേണ്ടി വന്നു.

വയനാട്: വയനാട്ടില്‍ മഴയത്ത് ഒരു ആദിവാസി കുടുംബം കഴിഞ്ഞത് പശു തൊഴുത്തില്‍. മുട്ടില്‍ കുമ്പളാട് കൊല്ലി കോളനിയിലെ രാധയുടെ കുടുംബത്തിനാണ് വീട്ടില്‍ വെള്ളം കയറുകയും ചോർന്നൊലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തൊഴുത്തില്‍ കഴിയേണ്ടി വന്നത്. കോളനിയിലാകെ വെള്ളം കയറിയതിന് പിന്നാലെ ഇവരടക്കമുള്ള കുടുംബം ക്യാംപിലേക്ക് മാറി. 

വയനാട്ടില്‍ മഴ കനത്ത ദിവസങ്ങളില്‍ കുമ്പളാട് കൊല്ലി കോളനിയിലെ രാധയും മക്കളുമെല്ലാം കഴിഞ്ഞത് തൊഴുത്തിലാണ്. ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ ചോർന്നൊലിക്കുന്ന വീട്. മഴയില്‍ കോളനിയില്‍ വെള്ളം കയറിയതോടെ ആദ്യം മുങ്ങിയത് ഇവരുടെ വീടാണ്. കനത്ത മഴയില്‍ വെള്ളം കൂടുതല്‍ ഉയർന്നതോടെ ജൂലൈ 16 നാണ് തൊട്ടടുത്തുള്ള പറളിക്കുന്ന് സ്കൂളില്‍ ക്യാംപ് തുടങ്ങിയത്. അന്ന് വരെ തണ‌ുപ്പത്ത് കുഞ്ഞു കുട്ടിയടക്കമുള്ള ഒരു കുടുംബത്തിന് തൊഴുത്തില്‍ ദിവസങ്ങളോളം ഭക്ഷണം വച്ച് അന്തിയുറങ്ങേണ്ടി വന്നു.

"ഒരു മൃഗത്തിന് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്ക് തരുന്നില്ല. കോളനിയെന്ന് പറയരുതെന്ന് മന്ത്രി പറഞ്ഞു. ഇതാണോ ഉന്നതി? ഉന്നതിയിൽ കിടക്കുന്ന ഞങ്ങളുടെ ജീവിതമെന്തെന്ന് അധികാരികൾ ശരിക്കൊന്നു കാണണം"- പ്രദേശവാസിയായ സജീവൻ പറഞ്ഞു. 

കുമ്പളാട് കോളനിയോട് ചേർന്നുള്ള പാടത്തേക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഒരു റോഡ് നിര്‍മിച്ചിരുന്നു. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനമില്ലാതെ വന്നതോടെ സമീപത്തെ പുഴ കവിഞ്ഞാണ് കോളനിയിലേക്ക് വെള്ളം കയറിയത്. ഇപ്പോള്‍ പറളിക്കുന്ന് സ്കൂളിലെ ക്യാംപിലുള്ള ഇവരടക്കമുള്ള കുടുംബം തിരികെ വീടുകളിലേക്ക് വരുകയാണ്, വീണ്ടും മഴ പെയ്താല്‍ എന്താകും സ്ഥിതിയെന്ന ആധിയോടെ. ഇവരുടെ പ്രശ്നം പരിഹരിക്കാനായി ഇടപെടേണ്ടത് സർക്കാർ ആണെന്ന് മുട്ടില്‍ പഞ്ചായത്ത് അധികൃതർ പറയുന്നു. 

മൂന്നാഴ്ചത്തെ ദുരിതത്തിനൊടുവില്‍ ടാര്‍പായ കൊണ്ട് തല്‍ക്കാലം വീടുകളുടെ ചോർച്ച തടയുകയാണ്. കോളനിയില്‍ കയറിയ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളഞ്ഞു. പക്ഷെ രാധയെ പോലുള്ളവരുടെ ദുരിതം ഇതൊക്കെ കൊണ്ട് തടയാനാകുമോ എന്നതാണ് ചോദ്യം.

ജല അതോറിറ്റി പൈപ്പിടാനായി കുഴിച്ച റോഡ് കുളമായി; ജനങ്ങൾ ദുരിതത്തിലായിട്ട് രണ്ട് വർഷം

YouTube video player