പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനും സംഘത്തിനും മുമ്പില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ (Silver Line) സമരയാത്രയില്‍ നാടകീയ രംഗങ്ങള്‍. സിൽവർ ലൈൻ (Silver Line) വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈനിനായി കുടുംബം വാദിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനും സംഘത്തിനും മുമ്പില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു.
വി മുരളീധരന്‍റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാർ സംസാരിച്ചത്. ഭവന സന്ദർശനത്തിന് ഇടയില്‍ സിൽവർ ലൈന്‍ പദ്ധതിക്കായി ഭൂമി നൽകാൻ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത്. വി മുരളീധരന് മുന്നിൽ കെ റെയിൽ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു. അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബമാമെന്ന് വി മുരളീധരൻ പറഞ്ഞു.

'കെ റെയിൽ അനുകൂലികൾ ബോധവൽക്കരിക്കാൻ വരണ്ട'; വീടുകളുടെ മതിലിൽ പോസ്റ്ററൊട്ടിച്ച് നാട്ടുകാർ
കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്റ്റർ ഗേറ്റിന് പുറത്ത് മതിലിൽ പതിപ്പിച്ച് കുടുംബങ്ങൾ. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂർ (Chengannur) പുന്തല പ്രദേശത്തുകാർ ഗേറ്റിന് പുറത്ത് പോസ്റ്റർ പതിച്ചത്. പത്തോളം കുടുംബങ്ങളാണ് ഇങ്ങനെ പോസ്റ്റർ പതിച്ചത്. കെ - റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് - എന്നെഴുതിയ പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകുംമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സിപിഎം പ്രാദേശികമായി തന്നെ കെ റെയിൽ വിരുദ്ധ സമരത്തെ ബോധവൽക്കരണത്തിലൂടെ നേരിടുമ്പോൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പദ്ധതിയെ എതിർത്തത് വിവാദമായിരുന്നു. വെൺമണി വഴി പാത കടന്നുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് നേതാവ് പറഞ്ഞത്. എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനം.
ഭൂമിയും വീടും പോകുമെന്നതിനാൽ നാട്ടുകർ കെ റെയിലിനെതിരെ പ്രതിഷേധിക്കുകയാണ്. കിടപ്പാടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണ് ഇവർ. നാട്ടുകാരെ ബോധവൽക്കരിക്കുന്നതിനായുള്ള ശ്രമങ്ങൾ പാർട്ടി തലങ്ങളിൽ നിന്ന് നടക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

