രാജാക്കാട് സ്വദേശി മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമല്ല, പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു.
ഇടുക്കി: ഇടുക്കിയിലെ രാജാക്കാട്ടില്‍ ഒരാള്‍ക്ക് സൂര്യതാപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു. വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആണ് സൂര്യാഘാതമേറ്റത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പതിനൊന്ന് മണിയ്ക്ക് ശേഷം വെയിലത്ത് നിന്നുള്ള ജോലി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസ്സം പതിനൊന്ന് മണിക്ക് മുമ്പാണ് രാജാക്കാട് സ്വദേശി തകിടിയേല്‍ മാത്യുവിന് സൂര്യതാപമേറ്റത്.
വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തില്‍ രാവിലെ എത്തി നനച്ചതിന് ശേഷം ഇദ്ദേഹം പത്തുമണിയോടെ വീട്ടിലേയ്ക്ക് തിരിച്ച് പോരുകയായിരുന്നു. വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോളാണ് സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തുന്നത്.
ചികിത്സ തേടിയെങ്കിലും നീറ്റലും കഴുത്തിന് വേദനയും അനുഭവപ്പെടുന്നുണ്ടെന്നും മാത്യു പറഞ്ഞു. സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയുമടക്കം കടുത്ത വെയിലില്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് 12 ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് കൂടി സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്ന് മൂന്നു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
Also Read: സംസ്ഥാനത്ത് കൊടുംചൂട്: സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു
എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
Also Read:സൂര്യാഘാതം; അതീവജാഗ്രത നാല് ദിവസം കൂടി, ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
