ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില്‍ അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന്‍ സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട എം സി കമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയിൽ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്പാദനത്തിൻ്റെ വിശദാംശങ്ങൾ, ബിനാമി ഇടപാടുകൾ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്.
ചോദ്യം ചെയ്യലിനോട് എംഎൽഎ സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം, ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ജില്ല വിട്ടതായാണ് വിവരം. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ, എം സി കമറുദ്ദീനും, പൂക്കോയ തങ്ങൾക്കുമെതിരായി ചന്തേര സ്റ്റേഷനിൽ നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരെ 116 വഞ്ചന കേസുകളായി.