സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്‍റെ പരാതി

മലപ്പുറം: പരാതി നല്‍കിയതിന്‍റെ പേരില്‍ പീഡനക്കേസ് (Rape Case) പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവിന്‍റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊളത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. 

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി. ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്‍റെ പരാതി. ഇതില്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഭീഷണി കാരണം കുട്ടിക്ക് സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകാൻ ഭയമാണെന്നും പിതാവ് പറഞ്ഞു.

  • മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. സുഗതകുറുപ്പ്, ജയൻ, ഷിജു എന്നിവരെ പള്ളിക്കൽ പൊലീസാണ് അറസ്റ്റ ചെയ്തത്. വർക്കല ഡിവൈഎസ്പിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

  • ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും

തിരുവനന്തപുരം: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയെ സ്കൂളിൽ നിന്നു കൊണ്ടുവന്നിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതി.

സ്കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. 2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്.

പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.