'മന്ത്രി അബ്ദുറഹ്മാനെതിരായ പരാമർശം നാക്ക് പിഴവ്'; ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും
'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും. 'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിറീസ് മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയിലാണ് കേസ്. വർഗിയ സ്പർദയുണ്ടാക്കാൻ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്.
പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു.
അതേസമയം, വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണ്. വിഴിഞ്ഞം സമരത്തിന്റെ മറ്റൊരു പതിപ്പാണ് കോഴിക്കോട് കോതിയിൽ നടക്കുന്നതെന്നും പി മോഹനൻ പറഞ്ഞു. മാലിന്യ പ്ലാന്റിനെതിരെ സമരം നടക്കുന്ന കോതിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പി മോഹനൻ.