ഫാത്തിമയുടെ മരണം; അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം, മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം
അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് അറിയിച്ചു. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ് സിംഗ് കേസിൽ ഹാജരാകും.
കൊച്ചി: മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് അറിയിച്ചു. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ് സിംഗ് കേസിൽ ഹാജരാകും.
അഭിഭാഷക ഇന്ദിരാ ജയ്സിംഗുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഫാത്തിമയുടെ കുടുംബം തീരുമാനിച്ചത്. ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സിബിഐക്ക് കൈമാറിയിരുന്നു. തിങ്കളാഴച് അന്വേഷണം തുടങ്ങുമെന്ന് സിബിഐ ചെന്നൈ യൂണിറ്റില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ലോക്കല്‍പൊലീസിന്‍റെ ആദ്യ അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.