വെൽഫെയർ പാർട്ടി പേരാമ്പ്രയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നും വിട്ട് നിന്ന് ഫാത്തിമ തെഹലിയ. ജമാ അത്തെ ഇസ്ലാമിയുടെ നോമിനി എന്ന വിമർശനം മറികടക്കാനാണെന്നാണ് സൂചന.
കോഴിക്കോട്: വെൽഫെയർ പാർട്ടി പേരാമ്പ്രയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നും വിട്ട് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. ജമാ അത്തെ ഇസ്ലാമിയുടെ നോമിനി എന്ന വിമർശനം മറികടക്കാനാണെന്നാണ് സൂചന. അതേസമയം, എല്ലാ മണ്ഡലങ്ങളിലും കൺവൻഷൻ ഉണ്ടെന്നും സ്ഥാനാർത്ഥി വരേണ്ട കാര്യമില്ലെന്നുമാണ് വെൽഫെയർ പാർട്ടിയുടെ പ്രതികരണം.
പേരാമ്പ്ര ചങ്ങരോത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നുമാണ് ഫാത്തിമ തെഹലിയ വിട്ടു നിന്നത്. കണ്‍വെന്‍ഷന്റെ നോട്ടീസിൽ ഫാത്തിമ തെഹലിയ പങ്കെടുക്കുമെന്ന് ഉണ്ടായിരുന്നു. ഇവർ ജമാ അത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന് എതിരാളികൾ വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പിൻമാറ്റം എന്നാണ് സൂചന. അതേസമയം, ഷെഡ്യൂളില്‍ ഈ പരിപാടിയില്ലെന്നായിരുന്നു ഫാത്തിമ ക്യാമ്പിന്റെ വിശദീകരണം.
പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ ജമാ അത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന വിമര്‍ശനം നേരത്തെ എൽഡിഎഫ് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ചിരുന്നു. വനിതാ ലീഗ് മുന്‍ ദേശിയ സെക്രട്ടറി നൂര്‍ബിന റഷീദും ഇക്കാര്യം ഉന്നയിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു.

