Asianet News MalayalamAsianet News Malayalam

നെല്ല്‌ സംഭരണത്തില്‍ സപ്ലൈകോയുടെ കടം 2500 കോടി, 200 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി,അനിശ്ചിതത്വം തുടരുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മില്ലുടമകളുടെ നിസ്സഹകരണവും മൂലം നെല്ല് സംഭരണം  കുത്തഴിഞ്ഞ നിലയിലാണ്.   ഓരോ സീസണിലും ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണത്തിന് വന്നിരുന്ന  സ്ഥാനത്ത് ഇത്തവണ 11 മില്ലുകള്‍ മാത്രമാണ് രംഗത്തുള്ളത്

finance minister sanction 200 crores for paddy procurment
Author
First Published Oct 29, 2023, 8:41 AM IST

തിരുവനന്തപുരം: കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സo സ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന്‌ 190 കോടി രൂപയും നെല്ല്‌ സംഭരണത്തിന്‌ 60 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതിനുപുറമെ, സംഭരിച്ച്‌ സൂക്ഷിച്ചിരുന്ന നെല്ല്‌ പ്രളയക്കാലത്ത്‌ നശിച്ചതിന്‌ നഷ്ടപരിഹാരമായി മില്ലുടമകൾക്ക്‌ നൽകാൻ 10 കോടി രുപയും നൽകി.

സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മില്ലുടമകളുടെ നിസ്സഹകരണവും മൂലം നെല്ല് സംഭരണം  കുത്തഴിഞ്ഞ നിലയിലാണ്. ഓരോ സീസണിലും ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണത്തിന് വന്നിരുന്ന  സ്ഥാനത്ത് ഇത്തവണ 11 മില്ലുകള്‍ മാത്രമാണ് രംഗത്തുള്ളത്.ബാങ്ക് കൺസോര്‍ഷ്യത്തിന്‍റെ നിഷേധാത്മക നിലപാടും കുടിശിക കൈമാറുന്നതില്‍  കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചയും മൂലം കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്‍റെ പണം കൈമാറാനും കഴിയാത്ത  അവസ്ഥയാണ് . ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കർഷകരും.

 മുമ്പ് ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കിയാണ്  കര്‍ഷകര്‍ക്ക് സപ്ലെയ്കോ നെല്ലിൻ്റെ   പണം കൈമാറിയിരുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവെച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടിയാണ്. ഇത് തിരിച്ചടക്കാതെ ഇനി വായ്പ  നല്‍കാനാവില്ലെന്നാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തിന‍്റെ നിലപാട്.

  വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ബാങ്ക് കൺസോർഷ്യമായി നടത്തിയ ചർച്ചയും പാളി. ഇതോടെയാണ് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ലുസംഭരിച്ചാലോയെന്ന ആശയം ഉയർന്നു വന്നത്. എന്നാൽ ഇതിനെതിരെ  കര്‍ഷക സംഘടനകള്‍ തന്നെ രംഗത്തെത്തി. മുന്പ്  പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാനം ഇനിയും അടിച്ചേല്‍പ്പിക്കരുതെന്ന് കര്ഷകര്‍ പറയുന്നു..പല സംഘങ്ങൾക്കും കോടികൾ മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ഉള്ള പണം എടുത്ത് നെല്ലിന് കൊടുത്താൽ  ബാങ്കിംഗ് ഇടപാടുകള്‍ക്ക് പണം കണ്ടെത്താനാകാതെ സഹകരണ സംഘങ്ങൾ ബുദ്ധിമുട്ടേണ്ടിവരുമെന്ന് സംഘങ്ങള് തന്നെ ചൂണ്ടിക്കാട്ടുന്നു.

  2018 മുതലുളള കേന്ദ്രം വിഹിതം  കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്,  സപ്ലെയ്കോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്. കോടികൾ കുടിശിക വന്നതോടെയാണ് സംഭരണമാകെ താളം തെറ്റിയതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.  എന്നാല്‍ കേരളം സമര്പ്പിച്ച കണക്കുകള് അനുസരിച്ചുള്ള പണം കൈമാറിയിട്ടുണ്ടെന്നും കുടിശിശ ഇല്ലെന്നും പറഞ്ഞ് കേന്ദ്രവും കൈയൊഴിയുന്നു. ചുരുക്കത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മില്ലുകളും  പരസ്പരം പഴിചാരുമ്പോള്‍ ദുരിതം പേറുന്നത് കര്‍ഷകര്‍ മാത്രം  

Follow Us:
Download App:
  • android
  • ios