എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി
ഒരു വിദ്യാർത്ഥി അധികമായാൽ ഒരധ്യാപക തസ്തിക ഉണ്ടാക്കുന്ന രീതി ഇനി പറ്റില്ലെന്നും നിയമസഭയില്‍ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ തോമസ് ഐസക് ആവർത്തിച്ച് വ്യക്തമാക്കി.
തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജർമാർക്ക് തന്നെയായിരിക്കും എന്നാൽ ഒരു വിദ്യാർത്ഥി അധികമായാൽ ഒരധ്യാപക തസ്തിക ഉണ്ടാക്കുന്ന രീതി ഇനി പറ്റില്ലെന്നും നിയമസഭയില്‍ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ തോമസ് ഐസക് ആവർത്തിച്ച് വ്യക്തമാക്കി. കോടതിയില്‍ പോയാല്‍ മാനേജ്മെന്‍റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചെന്ന പരാതി തെറ്റാണെന്നും മറുപടി പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു. 4853 കോടിയുടെ വിവിധ പദ്ധതികൾ ജില്ലയ്ക്ക് വേണ്ടി ബജറ്റിലുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു. അതേസമയം ബജറ്റ് തട്ടിപ്പാണെന്നും പ്രതിപക്ഷ എംഎൽഎമാരെ അവഗണിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം ധനമന്ത്രിയുടെ മറുപടിക്കിടെ ഇറങ്ങിപ്പോയി.