പി.വി അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് ഡിജിപിയുടെ തലത്തിൽ നടന്ന സമാനമായ മറ്റൊരു കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയത്

തിരുവനന്തപുരം: പി.വി അൻവറിനെതിരായ പരാതിയിൽ കേസെടുത്തത് ഉന്നത ഇടപെടലിനെ തുടർന്ന്. ഈ മാസം അഞ്ചിന് കോട്ടയം സ്വദേശി തോമസ് പീഡിയാനിക്കൽ നൽകിയ പരാതിയിൽ ഈ മാസം 29 നാണ് കേസെടുത്തത്. അൻവറിന് എൽഡിഎഫ് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഡിജിപിക്കാണ് കോട്ടയം സ്വദേശി പരാതി നൽകിയത്. ഈ പരാതിയാണ് ഇന്നലെ കോട്ടയം എസ്‌.പിക്കും അവിടെ നിന്ന് കറുകച്ചാൽ പൊലീസിനും കൈമാറിയത്. പിന്നാലെ കേസെടുക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം പി.വി അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് ഡിജിപിയുടെ തലത്തിൽ നടന്ന സമാനമായ മറ്റൊരു കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഫോൺ കോൾ ചോർത്തുകയല്ല, സംഭാഷണം റിക്കോർഡ് ചെയ്തുവെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു അൻവറിൻ്റെ മൊഴി. എന്നാൽ പിവി അൻവർ പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും രഹസ്യം ചോർത്താനുള്ള അധികാരം അദ്ദേഹത്തിനില്ലെന്നും തോമസ് പീഡിയാനിക്കൽ പ്രതികരിച്ചു. താൻ 12 വർഷം മുൻപ് കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമില്ല. ആരുടെയും നിർദ്ദേശപ്രകാരമല്ല പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.