ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിന് തീപിടിച്ച പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയർ എഞ്ചിനുകൾ ബ്രഹ്മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനത്തിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിന് തീപിടിച്ച പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ കൂടി ചേർത്ത് അക്ഷൻ പ്ലാൻ തയാറാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളടക്കം കോടതി ഇന്ന് പരിഗണിക്കുന്നു.