ഡൽഹി നിസാമുദ്ദീനിൽ നിന്ന് ബുധനാഴ്ച രാവിലെ എത്തിയ ‘മംഗള എക്സ്പ്രസി’ന്റെ ‘എസ് 1’ കോച്ചിലാണ്  20 പടക്കങ്ങൾ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. പടക്കമാണെന്നറിയാതെ കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ച ശുചീകരണ തൊഴിലാളിക്ക് പൊള്ളലേറ്റു.

കൊച്ചി: ശുചീകരണത്തിനെത്തിച്ച ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സഞ്ചിയിൽ പടക്കങ്ങൾ. കാര്യമറിയാതെ സഞ്ചിയിൽ നിന്ന് പടക്കമെടുത്ത് കുത്തിപ്പൊട്ടിച്ച തൊഴിലാളിക്ക് പൊള്ളലേറ്റു. സഞ്ചിയിലുണ്ടായിരുന്നത് പടക്കമായിരുന്നുവെന്ന് കുത്തിപ്പൊട്ടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് മനസിലായത്. എറണാകുളം റെയിൽവെയ്ക്ക് കീഴിൽ കതൃക്കടവിലുള്ള മാർഷലിങ് യാർഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്തിന്റെ രൂപത്തിലുള്ള സാധനങ്ങളാണ് മാർഷലിങ് യാർഡിൽ ശുചീകരണത്തിന് എത്തിച്ച സ്ലീപ്പർ കോച്ചിൽ ഉണ്ടായിരുന്നത്. ഡൽഹി നിസാമുദ്ദീനിൽ നിന്ന് ബുധനാഴ്ച രാവിലെ എറണാകുളത്തെത്തിയ മംഗള എക്സ്പ്രസായിരുന്നു ഇത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ക്ലീനിങ് വിഭാഗത്തിലെ അമീർ അലിയാണ് സഞ്ചി കണ്ടെത്തിയത്.

ലഡുവിന്റെ വലിപ്പത്തിലുള്ള 20 പടക്കങ്ങൾ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. ഏറപടക്കത്തിന് സമാനമായ പടക്കങ്ങളായിരുന്നു ഇത്. എന്നാൽ ഇതെന്താണെന്ന് അറിയാതെ അമീർ അലി ഇവയിൽ ഒരെണ്ണം എടുത്ത് കുത്തിപ്പൊട്ടിച്ചു. പൊടുന്നനെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ തുടർന്ന് അമീർ അലിയുടെ കൈ വിരലുകൾക്ക് പൊള്ളലേറ്റു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമീർ അലിയുടെ കൈയ്യിൽ തുണി കൊണ്ട് ചുറ്റിയത് കണ്ട് സൂപ്പർവൈസർ ചോദിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. പിന്നീട് പടക്കങ്ങളടങ്ങിയ സഞ്ചി റെയിൽവെ പൊലീസിന് കൈമാറി.