കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്ലാണ് അടച്ച് പൂട്ടുന്നത്.തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളമില്ല 

എറണാകുളം:സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ന് പൂട്ടുവീഴുന്നു. കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് തൊഴിലാളികള്‍.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാക്ടറിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു . 1500 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ നിലവിലുള്ളത് 44 പേര്‍ മാത്രം. ഒക്ടോബര്‍ പത്തിന് ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതാണ്. ഇവരിപ്പോഴും ഇവിടെ തുടരുന്നു

ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിലാണ് ഏലൂരില്‍ എച്ച് ഐ എല്‍യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കീടനാശിനികളുടേയും രാസവളത്തിന്‍റെയും കാര്യത്തില്‍ അവസാന വാക്കായിരുന്നു ഈ സ്ഥാപനം. ഡിഡിടിയുടെ വിപണി മൂല്യം കുറഞ്ഞതും എന്‍ഡോസള്‍ഫാന്‍ നിരോധനവുമാണ് പ്രതിസന്ധിയിലാക്കിയത്. നിലവില്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കാലങ്ങളായി ഇവരുടെ ശമ്പളവും പി എഫും മുടങ്ങിക്കിടക്കുകയാണ്. അനിശ്ചിതത്വമായ ഭാവിയെ നോക്കി തൊഴിലാളികള്‍ പടിയിറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഫാക്ടറിക്ക് പുറത്ത് ട്രെയ്ഡ് യൂണിയന്‍ പതാകകള്‍ നിസഹായമായി പാറുന്നു