തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല,ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സിറ്റിംഗ് സീറ്റില്‍ മത്സരിക്കും.ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്കും സീറ്റ്
ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം 75 വയസ് പിന്നിട്ടവർക്കൊന്നും സീറ്റില്ല. കോൺഗ്രസ് വിട്ട് വന്ന എംഎൽഎമാർക്ക് അതത് സീറ്റുകൾ തന്നെ നൽകി. ക്രിക്കറ്റർ രവീന്ദ്ര ജേഡജയുടെ ഭാര്യയും പട്ടികയിൽ ഉണ്ട്.
ഏറെ ദിവസത്തെ ചർച്ചകൾക്കൊടുവിൽ 160 പേരുടെ ആദ്യഘട്ട പട്ടികയാണ് ദില്ലി ആസ്ഥാനത്ത് ബിജെപി പുറത്ത് വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഖാട്‍ലോഡിയയിൽ നിന്ന് തന്നെ മത്സരിക്കും. കോൺഗ്രസിന്‍റെ രാജ്യസഭാംഗം ആമി യാഗ്നിക്കിനെതിരെയാണ് പോരാട്ടം. മോർബി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തിരിച്ചടി ഭയന്ന് അവിടുത്തെ സിറ്റിംഗ് എംഎൽഎയ്ക്ക് സീറ്റ് നിഷേധിച്ചു. നിലവിലെ സർക്കാരിൽ തൊഴിൽ വകുപ്പ് സഹമന്ത്രികൂടിയായ ബ്രിജേഷ് മെർജയ്ക്കാണ് സീറ്റില്ലാതായത്. കോൺഗ്രസ് വിട്ട് വന്ന ഹാർദ്ദിക് പട്ടേൽ പ്രതീക്ഷിച്ചപോലെ വിരംഗം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഇതിൽ രണ്ട് പേർക്കും ഇന്നത്തെ പട്ടികയിൽ സിറ്റിംഗ് സീറ്റ് തന്നെ കിട്ടി. ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ധർമേന്ദ്ര ജഡേജയ്ക്കാണ് ഇവിടെ സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നത്.
മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങീ ഒരുപിടി മുതിർന്ന നേതാക്കൾക്കാണ് ഇത്തവണ സീറ്റില്ലാത്തത്. പാർട്ടി തഴയുമെന്ന് അറിയാവുന്ന ഈ നേതാക്കൾ മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച് പാർട്ടിക്ക് വഴങ്ങുകയായിരുന്നു.
ഗുജറാത്തിൽ പത്ത് തവണ എംഎൽഎയായിരുന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു