ദില്ലിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട്ട് എത്തി; യാത്രക്കാര്‍ക്ക് പരിശോധന, സജ്ജം
യാത്രക്കാരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധ ഹെല്‍പ്പ് ഡെസ്ക്കുകളിലായി പരിശോധിക്കും.
കോഴിക്കോട്: ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട് എത്തി. 216 പേരാണ് കോഴിക്കോട് ഇറങ്ങുന്നത്. മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമായിരിക്കും സ്റ്റേഷന് പുറത്തേക്ക് ഇറക്കുക. യാത്രക്കാരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധ ഹെല്‍പ്പ് ഡെസ്ക്കുകളിലായി പരിശോധിക്കും.
തുടര്‍ന്ന് രോഗലക്ഷണമുള്ളവരെ അതത് ജില്ലകളിലെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവരെ സ്റ്റേഷന് പുറത്ത് ക്രമീകരിച്ച കെഎസ്ആര്‍ടിസി ബസുകളില്‍ ആളുകളെ വീടുകളില്‍ എത്തിക്കും. ആയിരത്തോളം യാത്രക്കാരുള്ള രാജധാനിക്ക് കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകളാണ് ഉള്ളത്. നാളെ പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്ത് ട്രെയിന്‍ എത്തുമെന്നാണ് പ്രതീക്ഷ.
602 യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങുക. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവർക്ക് 25 കെഎസ്ആർടിസി ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകേണ്ടവർക്ക് അഞ്ച് ബസുകൾ ഏർപ്പെടുത്തിയതായി കന്യാകുമാരി കളക്ടർ തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തുന്നതിനും തുടർ നടപടികൾക്കുമുള്ള സജജീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.