സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകള്‍ പൂർണമായും നിരോധിച്ചു; സർക്കാർ ഉത്തരവിറങ്ങി
സർക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് സർക്കാർ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകള്‍ പൂർണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. സർക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം.
തുണി, പേപ്പർ, പോളി എത്തിലിൻ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ നിർദ്ദേശം. ഇനിയും പിവിസി ഫ്ലക്സിൽ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ആദ്യപടിയായി പിഴയിടാക്കും. നിരന്തരമായി നിയലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. പ്രിന്‍റ് ചെയ്യുന്ന ഉപഭോക്താവിന്‍റെ പൂർണ വിവരങ്ങള്‍ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിൽ സൂക്ഷിക്കണം. പരിപാടികള്‍ കഴിഞ്ഞാൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോർഡുകള്‍ മാറ്റിയില്ലെങ്കിൽ പിഴയീടാക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.